ബിദ്അത് വരുന്ന വഴികള്‍

ജനനം, മരണം, സന്താനഭാഗ്യം, രോഗശമനം മനോരോഗ ജന്യമായ ഭയത്തില്‍നിന്നു മോചനം, ധനാര്‍ജ്ജനം, ഭവന നിര്‍മ്മാണം (വാസ്തു), പ്രവാചകനെ സ്വപ്‌നത്തില്‍ ദര്‍ശിക്കുക, സ്വര്‍ഗപ്രവേശത്തിനുള്ള കുറുക്കുവഴികള്‍ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് മിക്ക ബിദ്അതുകളും കടന്നുവരുന്നത്. മനുഷ്യന്റെ പ്രലോഭനങ്ങളെയും മൃദുല വശങ്ങളെയും ചൂഷണം ചെയ്യുകയാണ് ഇവയില്‍ ആവിഷ്‌കൃതമായ ബിദ്അത്ത് കൊണ്ടുദ്ദേശ്യം എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.

ചില ഉദാഹരണങ്ങള്‍

1. പ്രവാചകദര്‍ശനം: ഈ സ്വലാത്ത് (അത് നബി പഠിപ്പിച്ചതല്ല) ഇത്ര പ്രാവശ്യം ചൊല്ലിയാല്‍ റസൂലിനെ സ്വപ്‌നം കാണും.

2. സമ്പത്തുനേടുക: (നബി പഠിപ്പിച്ചതല്ലാത്ത) ഈ ദിക്ര്‍ ഇത്ര പ്രാവശ്യം ചൊല്ലിയാല്‍ കടംവീടും. സമ്പത്ത് പെരുകും

3. സ്വര്‍ഗപ്രവേശം: (നബി പഠിപ്പിച്ചതല്ലാത്ത) ഈ ദിക്‌റുകള്‍ പതിവാക്കിയാല്‍ സ്വര്‍ഗത്തില്‍ ഇരിപ്പിടം കിട്ടും.

4. മുഹയിദ്ദീന്‍മാല തെറ്റുകൂടാതെ ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ മണിമാളിക ലഭിക്കും.

5. സന്താനഭാഗ്യം: ഈ മരത്തില്‍ തൊട്ടില്‍ കെട്ടിയാല്‍/ (നബി പഠിപ്പിച്ചതല്ലാത്ത) ഈ ദിക്ര്‍ ഇത്ര പ്രാവശ്യം ചൊല്ലിയാല്‍ കുട്ടികള്‍ ഉണ്ടാകും.

1. മയ്യിത്തുമായി ബന്ധപ്പെട്ട്:

1. മയ്യിത് പള്ളിയില്‍ നേരത്തേ എത്തിച്ച് തഹ്‌ലീല്‍ ചൊല്ലല്‍.

2. യാസീന്‍ ഓതല്‍.

3. ദുആ ചെയ്യല്‍.

4. പള്ളി ഇമാമിന്റെയോ മറ്റോ വകയായി മയ്യിത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന.

5. കേവലം ആചാരത്തിന്റെ ഭാഗമായുള്ള കടങ്ങള്‍ എറ്റെടുത്തുകൊണ്ടുള്ള അറിയിപ്പ്.

6. മയ്യിത്തിനു വേണ്ടി പള്ളികമ്മിറ്റി നടത്തുന്ന ദിക്‌റിനെ കുറിച്ചുള്ള അറിയിപ്പ്.

7. ഫാതിഹ, യാസീന്‍, മൂന്ന് ഇഖ്‌ലാസ്, ഒരോ മുഅവ്വിദതൈനി, പ്രാര്‍ഥന, ശേഷം മൂന്ന് സ്വലാതുകള്‍ (റസൂല്‍ (സ) പഠിപ്പിച്ച സ്വലാത് അല്ല)

8. (ഇതിന്റെ വിപുലരൂപമായ) ഫാതിഹ, യാസീന്‍, പതിനൊന്നു പ്രാവശ്യം ഇഖ്‌ലാസ്, ഒരോ മുഅവ്വിദതൈനി, ദൈര്‍ഘ്യമേറിയ പ്രാര്‍ഥന, കുറേ തഹ്‌ലീല്‍, നൂറോ നൂറ്റിഒന്നോ സ്വലാതുകള്‍... തുടങ്ങിയവ നിര്‍വ്വഹിക്കുക.

9. തല്ഖീന്‍ ചൊല്ലുക: അഥവാ മുന്‍കര്‍, നകീര്‍ എന്നീ മലക്കുകള്‍ ചോദ്യം ചെയ്യുമ്പോള്‍ ജവാബ് നല്കാന്‍ മയ്യിത്തിനു ട്യൂഷന്‍ നല്‍കുക.

എന്നാല്‍ റസൂല്‍ (സ) കല്‍പിച്ച മര്യാദ ഇതാണ്,

حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى الرَّازِيُّ، حَدَّثَنَا هِشَامٌ، عَنْ عَبْدِ اللَّهِ بْنِ بَحِيرٍ، عَنْ هَانِئٍ، مَوْلَى عُثْمَانَ، عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ، فَقَالَ: اسْتَغْفِرُوا لِأَخِيكُمْ، وَسَلُوا لَهُ بِالتَّثْبِيتِ، فَإِنَّهُ الْآنَ يُسْأَلُ الكتاب: سنن أبي داود - المؤلف: أبو داود سليمان بن الأشعث بن إسحاق بن بشير بن شداد بن عمرو الأزدي السَِّجِسْتاني - المتوفى: 275هـ

''മയ്യിത്ത് ഖബറടക്കി അവിടെനിന്ന് എണീറ്റാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരനുവേണ്ടി മഗ്ഫിറത് തേടുകയും തഥ്ബീതിനായി ചോദിക്കുകയും ചെയ്യുക. ഇപ്പോള്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെടുകയാണ്.''

എന്നാല്‍ മിക്ക സ്ഥലങ്ങളിലും നിലവിലുള്ളത്, തഥ്ബീത് ചടങ്ങിനു മാത്രം കുറച്ചുനേരം ചൊല്ലുകയും തുടര്‍ന്ന് പള്ളിമുക്രി/ഇമാം (തല്ഖീന്‍ ചൊല്ലുക എന്ന പേരില്‍) മുന്‍കറും നകീറും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു റെഡിമെയ്ഡ് മറുപടി പറഞ്ഞുകൊടുക്കുകയും ചെയ്യുകയാണ്. പോരാത്തതിന് അത് ഒരു തുണിക്കഷ്ണത്തിലെഴുതി മയ്യിത്തിനു വായിക്കാന്‍ കഴിയത്തക്ക വിധം ഖബറിന്റെ ചുമരില്‍ ഒരു കൊടിപോലെ കുത്തിവെക്കുകയും ചെയ്യുന്നു. ഓര്‍മ്മക്കുറവുള്ള മയ്യിത്താണെങ്കില്‍ ഇതില്‍ നോക്കി പറഞ്ഞാല്‍ മതി. (അറബി വായിക്കാനറിയാത്ത മയ്യിത്താണെങ്കില്‍ ഓര്‍മ്മയില്‍ നിന്നു കേട്ടതു പറഞ്ഞാല്‍ മതി!)

ഇവിടെ സുന്നത്തായ ഏക കാര്യം തഥ്ബീത് ആണ്. അതല്ലാതെ മറ്റെന്തെങ്കിലും ദിക്‌റോ ദുആയോ നബി പഠിപ്പിച്ചതായി ആധികാരികമായ രേഖകളിലൊന്നിലും കാണുന്നില്ല. എന്നാല്‍, തഥ്ബീതിനോട് പുരോഹിതന്മാര്‍ക്കു വലിയ താല്‍പര്യമില്ല. ഒന്നാമത്, അത് ആള്‍ക്കൂട്ടം ഒരുമിച്ചു ചൊല്ലുന്നതിനാല്‍ അതിനു പൗരോഹിത്യപരമായ കുത്തകയോ വ്യതിരിക്തതയോ ഇല്ല. അതിനാലാവാം അവര്‍ തല്‍ഖീന്‍ കണ്ടുപിടിച്ചത്. തല്‍ഖീന്‍ നല്ലൊരു വരുമാന മാര്‍ഗവുമാണ്. ചുരുക്കത്തില്‍ തല്ഖീന്‍ കൊണ്ടില്ലാതായത് ഒരു സുന്നത്താണ്. അതാണ് തഥ്ബീത്. ഇപ്പോള്‍ ആളുകള്‍ക്ക് ഇതിനെക്കാള്‍ താല്പര്യം മറ്റു ചില അനാചാരങ്ങളോടാണ്.

ചുരുക്കത്തില്‍, തല്ഖീന്‍ എന്ന ബിദ്അത് ആഗതമാകുമ്പോള്‍ തഥ്ബീത് എന്ന സുന്നത് ചുരുങ്ങുന്നു, അല്ലെങ്കില്‍ ഇല്ലാതാവുന്നു. ഓരോ ബിദ്അത് രൂപം കൊള്ളൂമ്പോഴും സുന്നതുകള്‍ മരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് എത്ര വാസ്തവം:

حَدَّثَنَا مُعَاذُ بْنُ الْمُثَنَّى، ثنا مُسَدَّدٌ، ثنا عَبْدُ الْمُؤْمِنِ أَبُو عُبَيْدٍ، حَدَّثَنِي مَهْدِيُّ بْنُ مَهْدِيٍّ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ قَالَ: «مَا أَتَى عَلَى النَّاسِ عَامٌ إِلَّا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ سُنَّةً، حَتَّى تَحْيَى الْبِدَعُ، وَتَمُوتَ السُّنَنُا لكتاب : المعجم الكبير - المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني - المتوفى: 360هـ

''പുതിയ ബിദ്അത് ഉണ്ടാവുകയും സുന്നത് മരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വര്‍ഷവും ജനങ്ങളില്‍ കഴിഞ്ഞുപോകുന്നില്ല. അവസാനം ബിദ്അതുകള്‍ മാത്രമാകുകയും സുന്നതുകള്‍ തീര്‍ന്നുപോകുകയും ചെയ്യും.''

10. നമസ്‌കാരവുമായ ബന്ധപ്പെട്ട ബിദ്അത്തുകള്‍

നമസ്‌കരിച്ച് കഴിഞ്ഞാല്‍ നമുക്കു ചൊല്ലാന്‍ കുറേ ദിക്‌റുകള്‍ പ്രവാചകര്‍ (സ) പഠിപ്പിച്ചുതന്നിട്ടുണ്ട്. അത് എല്ലാ ഫര്‍ള്വുനമസ്‌കാരങ്ങളിലുമുണ്ട്. എന്നാല്‍ ഇന്ന് മഗ്‌രിബ് നമസ്‌കരിച്ചാല്‍ മിക്കവാറും കാണാറുള്ളത് നമസ്‌കാരം കഴിഞ്ഞ ഉടനെ കൂട്ടുപ്രാര്‍ത്ഥന ചൊല്ലുന്നതാണ്. അതോടെ മറ്റു ദിക്‌റുകള്‍ ഇതിനായി ഒഴിവാക്കുന്നു. അഥവാ, കൂട്ടുപ്രാര്‍ത്ഥന എന്ന ബിദ്അത്തിനുവേണ്ടി ഒരുപാടു സുന്നത്തുകള്‍ ഇല്ലാതായി. റസൂല്‍ പഠിപ്പിക്കാത്ത ദികറ് ചൊല്ലിയാല്‍ എന്താണ് പ്രശ്‌നം? അതില്‍ ബിദ്അത്തുണ്ടെങ്കില്‍ ബിദ്ഇകള്‍ മുഹമ്മദിന്റെ സമുദായത്തില്‍നിന്നും അവിടുത്തെ ശഫാഅതില്‍നിന്നും ഹൗള്വുല്‍ കൗഥറില്‍ നിന്നുപോലും തടയപ്പെടും (ഹദീഥ് മുമ്പു വിസ്തരിച്ചു). നിങ്ങള്‍ ചൊല്ലുന്നത് ദിക്ര്‍ ആവാം, ഓതുന്നത് ഖുര്‍ആന്‍ ആവാം, നല്കുന്നത് ഭക്ഷണം ആവാം. എന്നാല്‍ അവ റസൂല്‍ (സ) പഠിപ്പിച്ച രീതിയിലല്ലെങ്കില്‍ ബിദ്അത്ത് ആകും. സുനനുദ്ദാരിമി അടക്കമുള്ള ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന സംഘം തസ്ബീഹും തഹ്‌ലീലും തഹ്മീദും ചൊല്ലിയതിനെ എന്തിനാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) എതിര്‍ത്തത്? നബിയുടെ കാലത്ത് അത്തരമൊരു സമ്പ്രദായമുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ. പ്രത്യക്ഷത്തില്‍ നല്ലതാണെന്നു തോന്നിയാലും നബി(സ) കാണിച്ചുതരാത്ത ഒന്ന് നാം ആചരിക്കാന്‍ പാടില്ല എന്നാണിതില്‍ നിന്നു മനസ്സിലാക്കേണ്ടത്. മറ്റൊരുദാഹരണം:

حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ، أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ، أَخْبَرَنَا حُمَيْدُ بْنُ أَبِي حُمَيْدٍ الطَّوِيلُ، أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ، يَقُولُ: جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا، فَقَالُوا: وَأَيْنَ نَحْنُ مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ، قَالَ أَحَدُهُمْ: أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا، وَقَالَ آخَرُ: أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ، وَقَالَ آخَرُ: أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا، فَجَاءَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَيْهِمْ، فَقَالَ: «أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا، أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ، وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي الكتاب: الجامع المسند الصحيح المختصر من أمور رسول الله صلى الله عليه وسلم وسننه وأيامه = صحيح البخاري

അനസ് ബ്‌നു മാലിക്ക് (റ) നിവേദനം: യുവാക്കളുടെ ഒരു സംഘം ഒരിക്കല്‍ നബി(സ)യുടെ ഭാര്യമാരുടെ വീടുകളില്‍ വന്ന് എങ്ങനെയാണു റസൂല്‍(സ)യുടെ ആരാധനകള്‍ എന്നന്വേഷിച്ചു. അങ്ങനെ അതിനെ കുറിച്ചറിഞ്ഞപ്പോള്‍ അതു കുറവാണ് എന്നവര്‍ക്കു തോന്നി. എന്നാല്‍ നാം എവിടെ, റസൂല്‍(സ) കഴിഞ്ഞതും വരാനിരിക്കുന്നതുമായ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെട്ടവരാണല്ലോ എന്നവര്‍ വിചാരിച്ചു. ആയതിനാല്‍ ഒരാള്‍ പറഞ്ഞു: ഇനി ഞാന്‍ എന്നും രാത്രി നമസ്‌കരിക്കും. ഉറങ്ങുകകയേ ഇല്ല. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും നോമ്പനുഷ്ടിക്കും, നോമ്പ് മുറിക്കുകയേ ഇല്ല. മറ്റേ ആള്‍ പറഞ്ഞു: ഞാന്‍ ബ്രഹ്മചര്യം അനുഷ്ടിക്കും, വിവാഹം കഴിക്കുകയേ ഇല്ല.'' ആയിശ ഈ സംഭവം നബിയോടുണര്‍ത്തി. അപ്പോള്‍ നബി (സ) അവരുടെ അടുത്തേക്ക് വന്ന് അവരോട് ചോദിച്ചു, ''നിങ്ങളാണോ ഇങ്ങനെ പറഞ്ഞത്? നിങ്ങളെക്കാള്‍ കൂടുതല്‍ അല്ലാഹുവിനെ ഭയപ്പെടുന്നത് ഞാനാണ്. എന്നാല്‍, ഞാന്‍ നോമ്പ് നോല്കുകയും നോമ്പ് മുറിക്കുകയും ചെയ്യാറുണ്ട്. നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ട്. ഞാന്‍ വിവാഹം കഴിക്കുകയും ചെയ്തു. ആരൊരാള്‍ എന്റെ ചര്യയെക്കാള്‍ നല്ല ഒരുചര്യ ആഗ്രഹിക്കുന്നു എങ്കില്‍ അവന്‍ നമ്മില്‍ പെട്ടവനല്ല.'' (''വ ഖൈറല്‍ ഹദിയ്യ് ഹദിയ്യു മുഹമ്മദിന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം'') എന്നതിന്റെ അര്‍ത്ഥം നബിയുടെ ചര്യയെക്കാള്‍ നല്ല ചര്യയില്ല എന്നാണല്ലോ. നബി ചെയ്തത് അക്ഷരം പ്രതി പിന്തുടരുക എന്നതു മാത്രമാണ് ഇത്തിബാഉസ്സുന്നഃ. നബി എവിടെ അവസാനിപ്പിച്ചുവോ അവിടെ അനുയായികളും അവസാനിപ്പിക്കണം. ആരാധനയിലായാലും തീവ്ര നിലപാടുകള്‍ പാടില്ല. നബി (സ) ചെയ്തുകാണിച്ചതിനപ്പുറം യാതൊന്നും തന്നെ ചെയ്യാന്‍ പാടില്ല. പക്ഷേ, ഇതൊന്നും പലരുടെയും ചെകിട്ടില്‍ കയറില്ല. അവരെ പിശാച് വസ്‌വാസില്‍ അകപ്പെടുത്തി ബിദ്അത്തിലേക്കും അവിടെനിന്ന് നരകത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു, ''നിനക്കാഗ്രഹമുള്ളവരെ നിനക്കു ഹിദായത്തിലാക്കാന്‍ കഴിയില്ല. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ മാത്രമാണു ഹിദായത്തില്‍ എത്തുക. അവനാണ് ആരെല്ലാമാണു ഹിദായത്തില്‍ ഉള്ളതെന്നു നന്നായി അറിയുന്നവന്‍.''

ഒരു വിശ്വാസിയെ അവിശ്വാസിയാക്കാന്‍ കളവോ വ്യഭിചാരമോ കൊലപാതകമോ അല്ല ഇബ്‌ലീസിന്റെ പ്രധാന ആയുധം. അവന്റെ ഏറ്റവും ശക്തമായ ആയുധം ബിദ്അത്താണ്. അതു മദ്യവും മയക്കുമരുന്നുംപോലെ വിശേഷബുദ്ധിയെയും വകതിരിവിനെയുമാണ് നേരിട്ടു ബാധിക്കുന്നത്. മദ്യപാനിയെപ്പോലെ, മയക്കുമരുന്ന് ഉപയോഗിച്ചവനെപ്പോലെ ബിദ്ഇ ഒരു സ്വപ്‌നലോകത്താണ്. അവന്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതുമെല്ലാം സത്യമാണെന്നാണ് അവന്റെ ഭ്രമകല്പന. എന്നാല്‍, എല്ലാറ്റിനും കാരണം അവന്റെ പഠനപരിശീലനത്തിലെയും (തഅ്‌ലീം) ശിക്ഷണത്തിലെയും (തര്‍ബിയത്) പോരായ്മയും വഴികേടും കാരണമായുണ്ടാകുന്ന ചിന്താവൈകല്യം മാത്രമാണ്. കള്ളത്ത്വരീഖതുകാരും കപടസ്വൂഫികളും മയക്കുമരുന്നുപയോഗിക്കുന്നതും അനുയായികള്‍ക്ക് കാവയിലും ജൂസിലുമെല്ലാം ചേര്‍ത്ത് അവരറിയാതെ (ഹശീശ്) മയക്കുമരുന്നു നല്കുന്നതും ഇതുകൊണ്ടുതന്നെ.